വാമനപുരം : പാങ്ങോട് കാഞ്ചിനട തോട്ടുംപുറം ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് വൻ ലാഭം മുന്നിൽക്കണ്ടു നടത്തിവന്ന വ്യാജമദ്യ നിർമാണ യൂണിറ്റാണ് എക്സൈസ് സംഘം തകർത്തത്.
പാങ്ങോട് കാഞ്ചിനട മേഖലയിൽ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് കാഞ്ചിനട തോട്ടുംപുറം വനമേഖലയോടു ചേർന്നുള്ള വാറ്റു കേന്ദ്രം കണ്ടെത്തിയത്. ലോക്ക് ഡൗൺ കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്. വാണിജ്യാടിസ്ഥാനത്തിൽ ചാരായ വാറ്റു കേന്ദ്രം നടത്തിവന്ന പാങ്ങോട് കൊച്ചാലുംമൂട് തൊട്ടുമ്പുറം ഇർഷാദ് (40), കാഞ്ചിനട മൊട്ടോട്ടുകാല വടക്കുംകര പുത്തൻ വീട്ടിൽ എക്കൽ ശശി എന്നു വിളിക്കുന്ന ശശി (48), എന്നിവരെ പ്രതികളാക്കി അബ്കാരി കേസെടുത്തു.
എക്സൈസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് കടന്ന പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഷമീർ ഖാൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ദിലീപ് കുമാർ, ഷഹീനബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.