കടയ്ക്കാവൂർ: വൃദ്ധയുടെ വീട്ടിൽ കയറി പണവും രേഖകളും മോഷ്ടിച്ച പ്രതി പിടിയിലായി. തിരുവനന്തപുരം, ബാർട്ടൻഹിൽ, കുന്നുകുഴി, തങ്കവിലാസം വീട്ടിൽ രാജനെ (39) ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വക്കം പണയികടവ് മണക്കാട്ട് താഴെ വീട്ടിൽ സരോജിനി എന്ന വൃദ്ധ താമസിച്ചിരുന്ന വീട്ടിൽ ആണ് മോഷണം നടത്തിയത്.
സാധുവുമായ സ്ത്രീ വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടിയ സാമ്പാദ്യമായിരുന്ന 20,000 രൂപയും രേഖകളുമാണ് പ്രതി കവർച്ച ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 12 ന് വൈകുന്നേരം സരോജിനിയുടെ വണ്ടിക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി സൗഹൃദം സ്ഥാപിച്ച് അവിടെ കൂടുകയായിരുന്നു. എന്നാൽ സരോജിനി, സന്ധ്യക്ക് വിളക്ക് കത്തിക്കുവാനായി കടയോട് ചേർന്നുള്ള വീട്ടിലേക്ക് പോയ സമയം പ്രതിയും കൂടി ഇവർ അറിയാതെ വീടിനുള്ളിൽ കയറിയാണ് മോഷണം നടത്തിയത്.
തുടർന്ന് പോലീസ് തൊട്ടടുത്ത ഹോട്ടലിലേയും വ്യാപാര സ്ഥാപനങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ലഭിച്ച ദൃശ്യങ്ങളിൽ നിന്നും സമീപത്തെ ബാർ ഹോട്ടലിൽ കരാർ പണിക്കായി വന്നയാളാണ് പ്രതി എന്ന് മനസ്സിലാക്കി അന്വേഷണം ആരംഭിച്ചു. എന്നാൽ പോലീസ് തിരയുന്ന വിവരം അറിഞ്ഞ് ഇയാൾ അവിടെ നിന്നും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളി സ്ഥലത്ത് നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം സിറ്റിയിലെ നിരവധി കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ രാജൻ എന്നും കരമന, തമ്പാനൂർ, മ്യൂസിയം, വഞ്ചിയൂർ, ഫോർട്ട്, വലിയതുറ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മോഷണം, പിടിച്ചുപറി അടിപിടി ഉൾപ്പെടെ നിരവധി കേസ്സുകൾ ഉണ്ട് എന്നും പോലീസ് പറഞ്ഞു. സിനിമ - സീരിയൽ താരം ഇനിയയുടെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപ കവർച്ച നടത്തിയതും രാജന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആയിരുന്നു. കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ്.എം.റിയാസ്സ്, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ ദിലീപ്, ബൈജു, സി.പി.ഒമാരായ ഡീൻ, ജ്യോതിഷ്, ബിനോജ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.