കാട്ടാക്കട : 16 വയസ്സു കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിക്ക് ഒരു വർഷം കഠിനതടവും 10000 രൂപ പിഴയും. മാറനല്ലൂർ വില്ലേജിൽ, തൂങ്ങാംപാറ, കണ്ടല ലക്ഷംവീട് കോളനി ബ്ലോക്ക് നമ്പർ 32 ൽ 26 വയസ്സുള്ള അപ്പൂസ് എന്ന് വിളിക്കുന്ന ഉമേഷ് രാജിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക കഠിനതടവ് അനുഭവിക്കണം. 26-10-2023 ലാണ് കേസിന് ആസ്പദമായ സംഭവം. വൈകുന്നേരം സ്കൂളിൽ നിന്നും തൂങ്ങാംപറ ജംഗ്ഷൻ ബസ് ഇറങ്ങി കൊറ്റംപള്ളി റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുക ആയിരുന്ന അതിജീവിതയെ പിന്തുടർന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന് ഓടിക്കുകയും ചെയ്തു. എതിരെ ആൾക്കാർ വരുന്നതുകൊണ്ട് പ്രതി പിന്തിരിയുകയായിരുന്നു. തുടർന്ന് മാതാപിതാക്കളോട് വിവരം പറയുകയും കാട്ടാക്കട പോലീസിൽ പരാതി കൊടുക്കുകയും കേസെടുക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും, 27 രേഖകൾ ഹാജരാക്കുകയും, അഞ്ചു തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു.
വിചാരണവേളയിൽ അഞ്ചു സാക്ഷികൾ കുറിമാറിയിരുന്നു. അന്നത്തെ കാട്ടാക്കട സബ് ഇൻസ്പെക്ടർ ശ്രീനാഥ് വി എസ് ആണ് കോടതിയിൽ കുറ്റപത്രം നൽകിയത്