പൂവച്ചൽ: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങൾ വൈദ്യുതി മുടങ്ങിയതോടെ ഇരുട്ടിലാണ്. വൈദ്യുതി ലൈനുകളിൽ വീണു കിടക്കുന്ന മരങ്ങൾ പൊതു പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ മുറിച്ച് നീക്കി, മറ്റു പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും, ചില ഭാഗങ്ങളിൽ പ്രശ്നമില്ലായ്മ കാണിച്ചിട്ടും വൈദ്യുതി നൽകാൻ കെ.എസ്.ഇ.ബി തയ്യാറാകുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.
ഊരി വച്ച ഫീസ് പോലും എടുത്തു കൊടുക്കുവാൻകെ.എസ്.ഇ.ബി തയ്യാർ ആകുന്നില്ല എന്നായിരുന്നു പ്രധാനമായ പരാതി. ആരോഗ്യപരമായി അത്യന്തം നിർണ്ണായകമായ ഓക്സിജൻ സഹായം ആവശ്യമായ രോഗികൾ വൈദ്യുതി ഇല്ലാത്തതിനാൽ അതീവ അവശനിലയിലാണ്. കൂടാതെ, ഫ്രിഡ്ജിൽ സൂക്ഷിച്ച മരുന്നുകളും ഉപയോഗശൂന്യമായിരിക്കുകയാണ്.
മുൻകാലങ്ങളിൽ ഏത് സാഹചര്യത്തിലായാലും പുറത്ത് നിന്ന് ജീവനക്കാരെ ഉൾപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ പ്രശ്ന പരിഹാരമുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കെ.എസ്.ഇ.ബി പൊതുജനങ്ങളോട് കാണിക്കുന്നത് അനാസ്ഥയും അവഗണനയുമാണെന്നാരോപിച്ച്, കോൺഗ്രസും യൂത്ത് കോൺഗ്രസും നാട്ടുകാരുടെ സഹകരണത്തോടെ പുവച്ചൽ സെക്ഷൻ ഓഫീസ് ഉപരോധിച്ചു.
അധികാരികൾ ഉടൻ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
പ്രതിഷേധത്തിന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ കട്ടയ്ക്കോട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് റിജു വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ ലിജു സാമുവേൽ, ആർ. രാഘവലാൽ, യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പ്രണവ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി വിജീഷ്, യൂജിൻ, മിഖായേൽ എന്നിവരും നേതൃത്വം വഹിച്ചു.