പൂവച്ചൽ : മൂന്നര ദിവസം വൈദ്യുതി ലഭിക്കാത്തതിനെതിരെ നാട്ടുകാർ പൂവച്ചൽ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചു. മുളമൂട്, കുറകോണം, പാറമുകൾ മേഖലകളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. പൂവച്ചൽ സെക്ഷനിൽപ്പെട്ട രണ്ട് ട്രാൻസ്ഫോർമറുകൾ പ്രവർത്തനം നിർത്തുകയായിരുന്നു.
മഴക്കാലം ആരംഭിച്ചതോടെ പാറമുകൾ ഭാഗത്ത് 11 കെ.വി ലൈനിന്റെ താഴത്തെ ലൈനിൽ മരച്ചില്ല വീണ്, അധികൃതർ എത്തി അത് വെട്ടിമാറ്റുകയും തുടർന്ന് ഇരു ട്രാൻസ്ഫോർമറുകളുടെയും ഫ്യൂസ് ഊരി മാറ്റുകയും ഫീഡർ ഓഫ് ചെയ്യുകയും ചെയ്തു. മണിക്കൂറുകൾക്കകം നക്രാഞ്ചിറയിൽ ബസിന് മുകളിൽ മരം വീണതിനെ തുടർന്ന് പൂവച്ചൽ സെക്ഷനിലേക്കുള്ള വൈദ്യുതി ബന്ധം സബ്സ്റ്റേഷനിൽ നിന്നും പൂര്ണമായി നിറുത്തി വച്ച്.
വൈകിട്ടോടെ പല സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും മുളമൂട്, കുറകോണം ഭാഗത്തെ വൈദ്യുതി മാത്രം അധികൃതർ നൽകിയില്ല. രണ്ട് ദിവസത്തോളം കാത്തുനിന്നിട്ടും വൈദ്യുതി ലഭിക്കാത്തതോടെ വീടുകൾ ഇരുട്ടിലായെന്ന് പ്രദേശവാസികൾ പറഞ്ഞു.
മൂന്നാം ദിവസം പുലർച്ചെ പ്രദേശവാസികൾ പൂവച്ചൽ കെ.എസ്.ഇ.ബി ഓഫീസിൽ എത്തി പ്രതിഷേധിക്കുകയും ചെയ്തു. “പാറമുകൾ ഭാഗത്ത് മരച്ചില്ല വെട്ടി മാറ്റാത്തതിനാലാണ് വൈദ്യുതി ലഭിക്കാത്തത്” എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഈ മരങ്ങൾ ജീവനക്കാർ തന്നെ രണ്ടുദിവസം മുമ്പ് വെട്ടിമാറ്റിയതാണെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചുവെച്ച ഫ്യൂസുകൾ വച്ച്, ഫീഡർ ഓണാക്കി വൈദ്യുതി പുനഃസ്ഥാപിച്ചു.
ഇത് പ്രദേശത്ത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഇത്തരത്തിലുള്ള അനാസ്ഥ കുറേ തവണ പുനരാവൃതമായിട്ടുണ്ടെന്നും പറഞ്ഞ് സംസ്ഥാന വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.