സുഭിക്ഷ കേരളത്തിനായി മണ്ഡലത്തിലാകെ 96.6 ഹെക്ടർ ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. മണ്ഡലംതല ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ കട്ടയ്ക്കോട് വാർഡിലെ എല്ലാ വീട്ടിലും കട്ടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് നൽകിയ മുരിങ്ങ തൈയും പപ്പായ തൈയും സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്ന് നട്ടു. പഞ്ചായത്ത്തല ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ അമ്പലത്തിൻകാലയിൽ 7 പറ നിലത്തിൽ നെൽകൃഷിയും ആരംഭിച്ചു.
ഉദ്ഘാടന ചടങ്ങിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അനിൽകുമാർ, പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, കട്ടയ്ക്കോട് സെന്റ് ആന്റണീസ് പള്ളി ഫാദർ റോബർട്ട് വിൻസന്റ്, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, കട്ടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുബ്രമണ്യൻ പിള്ള, വാർഡ് മെമ്പർ സനൽ ബോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുരേഷ്, കൃഷി ഓഫീസർ ബീന എന്നിവർ പങ്കെടുത്തു.
ഇന്ന് മുതൽ മെയ് 30 ആം തീയതിക്കുള്ളിൽ മണ്ഡലത്തിലെ മറ്റ് 5 പഞ്ചായത്തുകളിലും ഒന്നാംഘട്ട കൃഷി ആരംഭിക്കും. പച്ചക്കറി കൃഷി, വാഴ കൃഷി, നെൽകൃഷി, കേരകൃഷി, മരചീനി കൃഷി, കിഴങ്ങ് വർഗ്ഗങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയാണ് പ്രധാനമായും ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. കർഷകർക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും ലഭ്യമാക്കാൻ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. സുഭിക്ഷ കേരളത്തിനായ് കാർഷിക സ്വയംപര്യാപ്ത മണ്ഡലം എന്ന ലക്ഷ്യം സാധ്യമാകുംവിധം എല്ലാതരം കൃഷി രീതികളും അവലംബിച്ച് മണ്ഡലത്തിന് ആവശ്യമായ കാർഷിക ഉത്പനങ്ങൾ മണ്ഡലത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.