തിരുവനന്തപുരം: തീരമേഖലയിൽ ശക്തമായ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. ശംഖുംമുഖത്ത് കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലാണ് ജില്ലയിൽ കടലാക്രമണം ശക്തമാണ്.
കാലവർഷം ശക്തിപ്രാപിച്ചതോടെ ശംഖുംമുഖത്ത് കടലേറ്റം രൂക്ഷമായ സാഹചര്യത്തില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടത്താനൊരുങ്ങുന്നവര്‍ വര്‍ക്കല, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലോ ജില്ലയിലെ മറ്റു സ്നാനഘട്ടങ്ങളിലോ പോകാന്‍ തയ്യാറാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തീരത്തെ കല്ല് കെട്ടുകളടക്കം തകര്‍ന്നിട്ടുണ്ട്. ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന കടവിലും അപകടാവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിറുത്തി ശംഖുംമുഖത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന. റവന്യൂ, ദേവസ്വം അധികൃതര്‍ക്കൊപ്പം ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന് ഇന്നലെ ശംഖുംമുഖം തീരം സന്ദര്‍ശിച്ചു. ബലിതര്‍പ്പണത്തിന് നല്കുന്ന പാസുകളില്‍ ശംഖുംമുഖത്തെ അപകടാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റ് ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ക്കെത്താന്‍ ഭക്തരെ പ്രേരിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ബലിതര്‍പ്പണത്തിന് നല്കുന്ന പാസുകളില്‍ ശംഖമുഖത്തെ അപകടാവസ്ഥ സംബന്ധിച്ച് ജനങ്ങൾക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നൽകും. കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ കഴിയുന്ന രീതിയില്‍ ശംഖുമുഖത്ത് റോഡ് പുനർനിർമ്മിക്കുന്നതും ജില്ലാഭരണകൂടത്തിന്റെ പരിഗണനയിലാണ്. ശംഖുംമുഖത്ത് ശക്തമായ സുരക്ഷയൊരുക്കാന്‍ പൊലീസിനോടും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീരത്ത് വിനോദസഞ്ചാരികളെ വിലക്കിയതെങ്കിലും തീരം സുരക്ഷിതമാകുന്നതുവരെ നിയന്ത്രണം തുടരാനാണ് നിലവിലെ തീരുമാനം. ആറ് ക്യാമ്പുകളിലായി 173 കുടുംബങ്ങളെയാണ് ജില്ലയിൽ മാറ്റിപ്പാർപ്പിച്ചത്. ഇവയിലേറെയും വലിയതുറ ഭാഗത്തുളളവരാണ്. ഒരാഴ്ചത്തേക്കാണ്
ശംഖുംമുഖം സബ് ഡിവിഷന് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ആര്. ഇളങ്കോ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ഡി.ടി.പി.സി സെക്രട്ടറി ബിന്ദു മണി, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. കടല്‍ക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ശംഖുംമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.