നെടുമങ്ങാട് : നിരോധനങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി മലയോര മേഖലയില്‍ പാന്‍മസാല കച്ചവടം പൊടിപൊടിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ നിരോധിച്ച പാൻ മസാലകൾ ചെറുകിട കച്ചവടക്കാരുടെ കടകളിലും, രഹസ്യ കേന്ദ്രങ്ങളിലും സുലഭം. ലഹരി വസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ തന്നെയാണ് രഹസ്യമായി ഇത്തരം ഉത്പന്നങ്ങള്‍ വില്ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
വരും തലമുറയെ കാർന്നു തിന്നുന്ന ലഹരി ഉൽപ്പന്നങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത്. അത് ചെറുകിട കച്ചവടക്കാരുടെ കൈകളിൽ എത്തിയ്ക്കുവാൻ ഇവിടെ വൻകിട ഏജന്റുകളും, റാക്കറ്റുകളും പ്രവർത്തിയ്ക്കുന്നത്. എന്നാൽ പല കടകളിലും എക്സൈസ് പോലീസ് റെയ്ഡുകൾ നടപടികൾ എടുക്കുമെങ്കിലും വീണ്ടും ലഹരി ഉത്പന്നങ്ങളുടെ കച്ചവടം തുടരുകയാണ്. പൊതുപ്രവര്‍ത്തകര്‍, റിട്ട.ഉദ്യോഗസ്ഥര്‍ തുടങ്ങി പൊതുജനാംഗീകാരമുള്ള പലരും ഇത്തരം വസ്തുക്കളുടെ വിപണനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നതായാണ് പോലീസ്, എക്സ്സൈസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇവ ഉപയോഗിക്കുന്നതാകട്ടെ വിവിധ യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളടക്കം ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ വരെയുണ്ട്.
കേരളത്തില്‍ ലഹരി വസ്തുക്കള്‍ക്ക് നിരോധനമുള്ളതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഗുഡ്ക, പാന്‍മസാല എന്നിവയാണ് മലയോര മേഖലയില്‍ സജീവമായി വില്‍ക്കപ്പെടുന്നത്. പ്രധാനമായും ഹൈസ്കൂളുകളുടെ പരിസരം കേന്ദ്രീകരിച്ചാണ് കച്ചവടം. പാന്‍ ഷോപ്പുകളിലും സ്റ്റേഷനറി കടകളിലും രഹസ്യമായിട്ടാണ് വില്‍പ്പന. സ്കൂള്‍ പരിസരത്ത് മിഠായി വില്‍ക്കുന്നവരിലും ഒളിച്ച് പാന്‍മസാല വില്‍ക്കുന്നുണ്ട്. കാരണം ഇതിൽ നിന്നും ലഭിയ്ക്കുന്ന വരുമാനം അത്രയ്ക്കും ഭീമമായതാണ്.
അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന ലഹരി വസ്തുക്കള്‍ മലയോര മേഖലയിലെ ചില ഏജന്റ്മാർ വഴി ചെറു കടകളിൽ എത്തുന്നു. തുടർന്ന് കച്ചവടക്കാർ കടകളിലെ രഹസ്യ കേന്ദ്രങ്ങളിൽ മറ്റുമാണ്. എന്നാൽ എക്സൈസ് പോലീസ് റെയ്ഡുകൾ നടത്താൻ എത്തുമ്പോൾ ഇവ കണ്ടെത്താൻ വളരെ പ്രയാസവുമാണ്. എന്നാൽ ഈ കച്ചവടക്കാർ തന്നോട് അടുപ്പമുള്ളവർക്കും വിശ്വാസമുള്ളവർക്കും മാത്രമേ ഇവ വിൽപ്പന നടത്താറുള്ളൂ. വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾ ഇരുപതോളം പാക്കറ്റുകളാണ് വാങ്ങി പോകുന്നത്.
തമിഴ്നാട്ടില്‍ സുലഭമായ ലഹരി വസ്തുക്കള്‍ ട്രാന്‍സ്പോര്‍ട്ട് ബസുകളിലാണ് അതിര്‍ത്തി കടന്നെത്തുന്നത്. വിലകൂടിയ കാറുകളില്‍ വിനോദ സഞ്ചാരികളെന്ന വ്യാജേനയും ഇത്തരം വസ്തുക്കള്‍ കടത്തികൊണ്ടുവരുന്നതായി ആണ് ചില രഹസ്യ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്. ചെക്കുപോസ്റ്റിലടക്കം കാര്യമായ പരിശോധനയില്ലാത്തതിനാല്‍ അതിര്‍ത്തിക്കിപ്പുറമുള്ള പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലടക്കം ഇവ യഥേഷ്ടം ലഭിക്കുന്നു.
നമ്മുടെ നാടിനെയും നല്ലൊരു തലമുറയെ രക്ഷിയ്ക്കുവാനും അധികാരികളുടെ മുന്നിൽ നടക്കുന്ന ഈ കൊള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ടുവരിക തന്നെ വേണം. സ്കൂള്‍ പരിസരത്ത് 100 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന പാടില്ലെന്ന നിയമമുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഉഴമലയ്ക്കൽ, ആര്യനാട്, വെള്ളനാട്,കുറ്റിച്ചൽ, നന്ദിയോട്, പനവൂര്‍, പെരിങ്ങമ്മല, ചിതറ, പാങ്ങോട് പഞ്ചായത്തുകളിലെ ഹൈസ്കൂള്‍ പരിസരത്ത് ഇവയുടെ വില്‍പ്പന സജീവമാണ് എന്നാണ് സൂചന. നാളെ നമ്മുടെ മക്കളും ഇതിൽ അകപ്പെട്ടേയ്ക്കാം അതുകൊണ്ട് ഇതിനെക്കുറിച്ചുള്ള എന്ത് വിവരങ്ങൾ അറിഞ്ഞാലും അടുത്തുള്ള അധികാരികളെ തീർച്ചയായും അറിയിയ്ക്കുക.




