തിരുവനന്തപുരം : കൈമനത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. അമ്പതു വയസുള്ളതായി ബന്ധുക്കൾ പറഞ്ഞു. ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഷീജ തിരുവനന്തപുരം മെഡിക്കൽ കോളേജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പം ആണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധു ആരോപിച്ചു. ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്റെ വീടെന്നും കുടുംബം പറയുന്നു.
അമൃതാന്ദമയി ആശ്രമത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനവാസ ഉള്ളയിടമാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.