തിരുവനന്തപുരം : കാട്ടാക്കട മണ്ഡലത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുലശേഖരത്തേയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനേയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലം എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. അഞ്ച് കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കിയ കാട്ടാക്കട നിയോജക മണ്ഡലത്തിലെ കിള്ളി - പങ്കജകസ്തൂരി, കട്ടക്കോട്, കാന്തള-മൊളിയൂർ റോഡിൻറെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിച്ച റോഡുകള്‍ തുറന്നതോടെ കാട്ടാക്കട ജംഗ്ഷനിലെ ഗതാഗത കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും. കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിലേക്കുള്ള യാത്രയും സുഗമമമാകും. മഴക്കാല പൂര്‍വ്വ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും 14 ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതല്‍ 15 വരെ റോഡുകളില്‍ പരിശോധന നടത്തുമെന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ ഐബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലതകുമാരി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ് വിജയകുമാർ, സരള ടീച്ചർ, ലാസർ ജോസഫ്, റാണി ചന്ദ്രിക, വി ജെ സുനിത തുടങ്ങിയവർ പങ്കെടുത്തു.