തിരുവനന്തപുരം : നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയിൽ മലിനജനം വിതരണം ചെയ്തു വന്ന ടാങ്കർ ലോറി നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടികൂടി. സെക്രട്ടറിയേറ്റിന് സമീപമുള്ള അരുൾ ജ്യോതി ഹോട്ടലിൽ വെള്ളം വിതരണം ചെയ്യുന്നതിനിടെ എ.കെ. ട്രാൻസ്പോർട്ട് എന്ന പേരിലുള്ള ടാങ്കർ ഹെൽത്ത് സോഡ് പിടികൂടിയത്.
തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച് അതിൽ നിന്നുള്ള മലിനജലമാണ് കുടിവെളളമെന്ന നിലയിൽ വിതരണം ചെയ്തിരുന്നത്. നഗരത്തിൽ കുടിവെള വിതരണം നടത്തുന്ന ടാങ്കറുകൾ വൃത്തിഹീനമായ സ്രോതസ്സുകളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് വിതരണം ചെയ്യുന്നതെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടാങ്കറുകളിലൂടെയുള്ള കുടിവെള്ള വിതരണം സുരക്ഷിതമാക്കുന്നതിലേക്കായി നഗരസഭ കൗൺസിൽ ബൈലോ പാസാക്കി. ബൈലോ പ്രകാരമുള്ള ടാങ്കറുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു .
കുടിവെളളമെന്ന നിലയിൽ മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.മലിനജലം കുടിവെള്ളമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് .
2020 ഫെബ്രുവരി 1 മുതൽ നഗരസഭ ലൈസൻസുള്ള ടാങ്കറുകൾക്ക് മാത്രമേ നഗരത്തിൽ ജലവിതരണം നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. നഗരസഭയുടെ സ്മാർട്ട് ടിവാൻഡം മൊബൈൽ ആപ്പിലൂടെയും വെബ് പോർട്ടൽ, അക്ഷയകേന്ദ്രങ്ങൾ വഴിയും വാട്ടർ ടാങ്കറിന്റെ സേവനം കിട്ടും.




