തിരുവനന്തപുരം : ഒരു നാട് മുഴുവനായും നശിക്കുവാൻ പോവുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് ഇവിടത്തെ ജനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിലെ മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കരിങ്ങൽ ഗ്രാമത്തിൽ നടക്കുന്ന കാഴ്ചയാണിത്. വടക്കൻ കേരളത്തിലെ കവളപ്പാറയിലും, മേപ്പാടിയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കാം.
വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ പെയ്ത മഴ തിരുവനന്തപുരത്തും പെയ്താൽ തീർച്ചയായിട്ടും ഇവിടെയും സംഭവിക്കാം ഒരു വലിയ ഉരുൾപ്പൊട്ടൽ. ഈ ഒരു മലയുടെ താഴ്വരയിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.
കേരളമാകെ പ്രളയഭീതിയിലായിരുന്നിട്ട് പോലും, സംസ്ഥാന സർക്കാർ പ്രളയത്തിനോടനുബന്ധിച്ച് ഖനന പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ട് പോലും ഇവിടെ ഇന്നും പ്രവൃത്തിച്ച് കൊണ്ടിരിക്കുകയാണ്. പണത്തിന്റെ പിൻബലത്തിൽ പല ഉദ്യോഗസ്ഥരെയും ഇവർ ഇതിനോടകം തന്നെ സ്വാധീനിച്ചു കാണും.
നമുക്കറിയാം ആഗോള താപനം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കാരണമാണ് ഈ സീസണിലും കേരളത്തെ വീണ്ടും പ്രളയത്തിലേക്ക് നയിച്ചത്.ഇതിനൊക്കെ കാരണക്കാരാണ് ഇത് പോലുള്ള ഖനന മാഫിയകൾ. സർക്കാർ ഭൂമിയിൽ പോലും അവർ കൈയേറി ഖനനം നടത്തുകയാണ്. വകുപ്പ്തല ഊദ്യാഗസ്ഥർക്ക് ഇതിനൊക്കെ എത്രമാത്രം പങ്കുണ്ടെന്ന് ഇതുവരെയും പിടികിട്ടിയിട്ടുമില്ല.
പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ ഇവിടത്തെ മനുഷ്യരെ ശ്വാസകോശ രോഗികളാക്കി. കരിങ്കൽ ചീളുകൾ ദിവസേന നൂറ് കണക്കിന് ടിപ്പറുകളിൽ മലയിറങ്ങിയപ്പോൾ ഈ പ്രദേശങ്ങളിൽ രൂപപെടുന്നത് ആഴമേറിയ കുഴികളാണ്. ഈ കുഴികളെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു.