വർക്കല : വർക്കലയിൽ സ്വകാര്യ ടൂറിസ്റ്റ് ബസിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ആലപ്പുഴ മുല്ലയ്ക്കൽ ചന്ദനക്കാവ് കൊച്ചുപറമ്പിൽ 32 വയസുള്ള അൻസാരി, കൊല്ലം കുരീപ്പുഴ ഇടയിലമുറി വടക്കേതിൽ വീട്ടിൽ 50 വയസുള്ള ഷാജി എന്നിവരാണ് അറസ്റ്റിലായത്.
27ന് ബംഗളൂരുവിൽ നിന്ന് പുലർച്ചെ വർക്കലയെത്തിയ കല്ലട ടൂറിസ്റ്റ് ബസ് തിരികെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വൈകിട്ട് ജീവനക്കാർ ബസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് നാല് പൊതികളിലായി 8.2 കിലോ കഞ്ചാവ് കണ്ടെത്തിയത്.
ബസിന്റെ താത്കാലിക ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് അൻസാരി നിരവധി തവണ ബസിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. വർക്കല, ആലപ്പുഴ കൊല്ലം ഭാഗങ്ങളിൽ നിരവധി തവണയായി ഇവർ ബസ്സിൽ കഞ്ചാവ് എത്തിക്കാറുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അറസ്റ്റിലായ പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .