തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്തു പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്സ് ജനുവരിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. ട്രേഡ് യൂണിയൻ നേതാക്കളുമായി വ്യവസായ മന്ത്രി പി രാജീവ് ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനം അറിയിച്ചു.
കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനം സ്ഥാപനം ഏറ്റെടുക്കുമ്പോൾ മുഴുവൻ ബാധ്യതകളും തീർത്തിരുന്നു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്ളാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം എച്ച്.എൻ.എൽ ഏറ്റെടുത്തത്.
ഘട്ടം ഘട്ടമായി സ്ഥാപനത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും തൊഴിലാളികളെ നിയമിക്കുക. തൊഴിലാളികളുടെ നൈപുണി കൂടി കണക്കിലെടുത്ത് ആവശ്യമായ മേഖലകളിൽ എച്ച്.എൻ.എല്ലിലെ തൊഴിലാളികൾക്ക് മുൻഗണന നൽകും. എച്ച് എൻ.എൽ തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു. ഉൽപാദനച്ചെലവ് കുറച്ച് ലാഭകരമായി പ്രവർത്തിപ്പിക്കാനാവശ്യമായ രീതിയിലാണ് പുതിയ കമ്പനിയെ മുന്നോട്ട് കൊണ്ടുപോവുക.
നാല് ഘട്ടങ്ങളിലായി 46 മാസങ്ങൾ എടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ആദ്യ രണ്ട് ഘട്ടങ്ങളിൽ ന്യൂസ് പ്രിന്റ്, റൈറ്റ് & പ്രിന്റ് പേപ്പർ ഉൽപാദനവും മൂന്നാം ഘട്ടത്തിൽ പേപ്പർ ബോർഡ് നിർമ്മാണവും നാലാം ഘട്ടത്തിൽ ക്രാഫ്റ്റ് ഗ്രേഡ് പേപ്പർ നിർമ്മാണവും ലക്ഷ്യമിടുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡ് രൂപീകരിക്കുകയും സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ അധിക ഭൂമി ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിനായി കേരളാ റബ്ബർ ലിമിറ്റഡിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.
നിയമസഭ മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന തൊഴിലാളി സംഘടനാ യോഗത്തിൽ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള , ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് കെ ചന്ദ്രശേഖരൻ, മുൻ കേന്ദ്ര മന്ത്രി പി സി തോമസ് തുടങ്ങിയവർ പങ്കെടുത്തു.