ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എന്‍ഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
👉🏻 ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
👉🏻 സ്പോര്‍ട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും, എന്നാല്‍ കാഴ്ചക്കാരെ അനുവദിക്കില്ല.
👉🏻 എല്ലാ തരത്തിലുമുള്ള സാമൂഹിക-രാഷ്ട്രീയ-വിനോദ-വിദ്യാഭ്യാസ-സാംസ്കാരിക-മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂര്‍ണമായും വിലക്കി.
👉🏻 ഓണ്‍ലൈന്‍/ഡിസ്റ്റാന്‍സ് ലേണിങ് പ്രോത്സാഹിപ്പിക്കും
👉🏻 ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റസ്റ്ററന്റുകള്‍ക്ക് അനുമതിയുണ്ട്.
👉🏻 ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവര്‍ എന്നിവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
👉🏻 ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോട്ട് എന്നിവിടങ്ങളിലെ കന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.
👉🏻 സോണുകള്‍ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമായിരിക്കണം സോണുകള്‍ തീരുമാനിക്കേണ്ടത്.
👉🏻 സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്മെന്റ് സോണും ബഫര്‍ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്കു ലഭിക്കും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം മാത്രമാണിത്.
👉🏻 കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയില്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
👉🏻 എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. മതപരമായ കൂടിച്ചേരലുകള്‍ക്ക് കര്‍ശന വിലക്ക് തുടരും.
👉🏻 കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
👉🏻 വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും.
👉🏻 ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതര്‍ക്കു തീരുമാനിക്കാം.
👉🏻 കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
👉🏻 നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുന്നയിടങ്ങളില്‍ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാന്‍ അനുവാദമില്ല. അവശ്യ സേവനത്തിലേര്‍പ്പെടുന്നവര്‍ക്ക് പുറത്തിറങ്ങാം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ക്കു തീരുമാനമെടുക്കാം
👉🏻 അവശ്യങ്ങള്‍ക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല.
👉🏻 പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങളും അനുമതിയുണ്ട്.അതിനിടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഞായറാഴ്ച രാത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ലോക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശം എന്‍ഡിഎംഎ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയത്.
👉🏻 സാഹചര്യങ്ങള്‍ മനസ്സിലാക്കി ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധനങ്ങള്‍ ഏര്‍പ്പെടുത്താം.
👉🏻 വിവിധ സ്ഥാപനങ്ങളിലുള്ളവരുടെ മൊബൈലുകളില്‍ ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.
👉🏻 മെഡിക്കല്‍ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിര്‍ത്തിയിലും തടയരുത്.
👉🏻 കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്ക്-കാര്‍ഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.
👉🏻 പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഒരുതരത്തിലും വെള്ളം ചേര്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അനുമതി നല്കി.
👉🏻 പൊതു-തൊഴിലിടങ്ങളില്‍ മാസ്ക് തുടര്‍ന്നും നിര്‍ബന്ധമാക്കി
👉🏻 പൊതു-തൊഴിലിടങ്ങളില്‍ തുപ്പിയാല്‍ പില ചുമത്തും
👉🏻 പൊതു ഇടങ്ങളിലും ഗതാഗതത്തിനിടയിലും സാമൂഹിക അകലം ഉറപ്പാക്കണം.
👉🏻 പൊതുഇടങ്ങളിലെ മദ്യപാനം, പാന്‍, ഗുഡ്ക, പുകയില എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു
👉🏻 ഒരു സമയം 5 പേരില്‍ കൂടുതല്‍ കടകളിലുണ്ടാകരുത്. ഓരോരുത്തര്‍ക്കുമിടയില്‍ ആറടി അകലമുണ്ടായിരിക്കണം.
👉🏻 പരമാവധി വര്‍ക്ക് ഫ്രം ഹോമിനുള്ള അവസരങ്ങള്‍ തൊഴിലുടമകള്‍ ഒരുക്കണം
👉🏻 തെര്‍മല്‍ സ്ക്രീനിങ്ങും ഹാന്‍ഡ് വാഷും സാനിറ്റൈസര്‍ ഉപയോഗും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം
👉🏻 തൊഴിലിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ വാതില്പ്പിടികള് ഉള്‍പ്പെടെ കൃത്യമായി വൃത്തിയാക്കണം
👉🏻 സാമൂഹിക അകലവും തൊഴിലിടത്തില്‍ ഉറപ്പാക്കണം
മാര്‍ഗരേഖയില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിര്‍വാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തോടൊപ്പം സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ടാകുമെന്നും എന്‍ഡിഎംഎ മെംബര്‍ സെക്രട്ടറി ജി.വി.വി. ശര്‍മ പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു.
നാലാം ഘട്ട ലോക്ഡൗണ്‍ നേരത്തേയുള്ളതില്‍നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.