കാട്ടാക്കട : കാട്ടാക്കടയിൽ സ്വകാര്യ ബാർ ഹോട്ടലിന് ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് 2.30 തോടെയാണ് കാട്ടാക്കട അഭിരാമി ബാർ ഹോട്ടൽ അഞ്ചംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തത്. ഹോട്ടലിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ബാറിൽ ഇന്നലെ ഉച്ചയോടെ മദ്യപിക്കാനെത്തിയ ഒരു യുവാവ് അമിതമായി മദ്യപിച്ചു. തുടർന്ന് വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ മദ്യം നൽകാൻ വിസ്സമതിച്ചു.
ഇതേ തുടർന്ന് പ്രകോപിതനായ ഇയാൾ ബാറിനു പുറത്തിറങ്ങിയ ശേഷം ഫോണിലൂടെ മറ്റു സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഗുഡ്സ് ഓട്ടോറിക്ഷയിൽ നാല് യുവാക്കൾ എത്തി ഹോട്ടലിന് മുന്നിൽ ഭീകരാന്തരീക്ഷം സ്രഷ്ടിക്കുകയും വാളും കത്തിയും മാരകായുധങ്ങളുമായി ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് ഡോറുകളും റിസപ്ഷനിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും ഹോട്ടലിന് മുന്നിലെ ബോർഡുകൾ, ലൈറ്റുകൾ, മൺകലങ്ങൾ എന്നിവ യുവാക്കൾ അടിച്ചു തകർത്തു.
അരമണിക്കൂറോളം സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതെ സമയം സംഭവം നടന്നുകൊണ്ടിരിക്കെ ഹോട്ടൽ ജീവനക്കാർ കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല. പോലീസ് എത്തതിനാൽ സമീപത്തെ കടക്കാരൻ ബൈക്കിൽ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചെങ്കിലും സ്റ്റേഷനിൽ വാഹനം ഇല്ലെന്ന കാരണം പറഞ്ഞു മടക്കി അയക്കുകയായിരുന്നു എന്ന് കടക്കാരൻ പറഞ്ഞു. ഇതിനിടയിൽ അക്രമിസംഘം മുൻവശത്തെ ഗ്ലാസും തകർത്ത് റിസപ്ക്ഷനിലും ഭക്ഷണ ശാലയിലും കടന്നു അവിടത്തേയും ഗ്ലാസുകളും അടിച്ചു തകർത്തു.
സംഭവ സ്ഥലത്തുനിന്നും അരകിലോ മീറ്ററോളം ദൂരമുള്ള കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയത് സംഭവം കഴിഞ്ഞ ശേഷമാണ്. ഇത് ഗുണ്ടാസംഘത്തിന് രക്ഷപെടാനുള്ള അവസരമായി. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് അക്രമിസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.